സി.പി.എമ്മില്‍ നിന്ന് 65 പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; അക്രമരാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് 27 കുടുംബങ്ങളാണ് സി.പി.എം വിട്ടത്‌

Jaihind Webdesk
Friday, April 19, 2019

കാസര്‍കോട്: സി.പി.എം നേതൃത്വം രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കാസര്‍കോട് ജില്ലയിലെ കല്യോട്ട് സി.പി.എമ്മില്‍ നിന്ന് പ്രവര്‍ത്തകരും അനുഭാവികളുമായ 65 ലേറെപ്പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും ബന്ധുക്കളും സി.പി.എം പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് ഇവര്‍ പറയുന്നു.

കൊല്ലപ്പെട്ട കൃപേഷിന്റെ കുടുംബത്തിന് എറണാകുളം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും എം.എല്‍.എയുമായ ഹൈബി ഈഡന്‍ പണിത വീടിന്റെ പാലുകാച്ചല്‍ ഇന്ന് നടന്നിരുന്നു. ഇതിനിടെ ഇന്നലെയാണ് പ്രവര്‍ത്തകരും അനുഭാവികളുമായ 65 -ളം പേര്‍ സിപിഎം വിട്ടത്. 27 കുടുംബങ്ങളില്‍ നിന്നായി 65 പേരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കല്യോട്ട് നടന്ന സ്വീകരണയോഗത്തില്‍ ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നില്‍ ഇവരെ മാലയിട്ട് സ്വീകരിച്ചു.

കല്യോട്ടെ പ്രഭാകരന്‍, കുഞ്ഞമ്പു, കൃഷ്ണന്‍, ശെല്‍വരാജ്, തന്നിത്തോട്ടെ രഘു, നാണു, അരങ്ങനടുക്കം ശ്രീജിത്ത്, രാജീവന്‍ എന്നിവരെ ഡിസിസി പ്രസിഡന്റ് ഹാരമണിയിച്ചു. ഇവരുടെ കുടുംബാംഗങ്ങളെയും വേദിയിലിരുത്തിയായിരുന്നു സ്വീകരണം നടത്തിയത്. കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ ടി സിദ്ദിഖ് സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിന്റെ പഴയകാല പ്രവര്‍ത്തകരെ മാലയിട്ട് സ്വീകരിച്ച് കള്ളപ്രചാരണം നടത്തുകയാണെന്ന് സിപിഎം പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍ ആരോപിച്ചു.