കൊവിഡ് : കേരളത്തിന് ഇത് അതിജീവനത്തിന്‍റെ ആറു മാസം; സർക്കാരിന്‍റെ പാളിച്ചകളുടെയും

Jaihind News Bureau
Thursday, July 30, 2020

രാജ്യത്ത് ആദ്യം റിപ്പോർട്ട് ചെയ്ത കൊവിഡ് രോഗിയും, ആദ്യത്തെ കൊവിഡ് മരണവും, ആദ്യത്തെ സമൂഹ വ്യാപനവും എല്ലാം കേരളത്തിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടക്കത്തില്‍ ഒത്തൊരുമിച്ച് കൊവിഡ് പ്രതിരോധത്തില്‍ ഏർപ്പെട്ടെങ്കിലും പിന്നീട് പി.ആർ പ്രവർത്തനത്തിലേയ്ക്കും മറ്റും മാത്രം ശ്രദ്ധ ചെലുത്തിയ സർക്കാരിന്‍റെ അനാസ്ഥ ഏറെ വൈകാതെ കേരളത്തെ സമൂഹവ്യാപനത്തിലേയ്ക്ക് തള്ളിയിടുന്നതാണ് കാണാനായത്.

ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ട് ജൂലൈ 30ന് ആറു മാസം പൂർത്തിയാവുന്നു. ജനുവരി 30നാണ് ഇന്ത്യയിലെ ആദ്യ കൊറോണ വൈറസ് ബാധ തൃശൂരിൽ സ്ഥിരീകരിച്ചത്. ആദ്യ ഘട്ടത്തില്‍ മൂന്ന് രോഗ ബാധിതരായിരുന്നു കേരളത്തില്‍ സ്ഥിരീകരിച്ചത്. അപ്പോള്‍ തന്നെ കൊവിഡ് സംസ്ഥാന ദുരന്തമായി കേരളം പ്രഖ്യാപിച്ചു. എന്നാല്‍ പിന്നീടു പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരുന്നതോടെ ദുരന്തപ്രഖ്യാപനം പിൻവലിക്കുകയും ചെയ്തു. വളരെ ഫലപ്രദമായി കൊവിഡിനെ കയ്യടക്കിയ കേരളത്തിന്‍റെ ആരോഗ്യ രംഗത്തിന്‍റെ മേന്മയെ പക്ഷേ സർക്കാർ സ്വന്തം മുഖം മിനുക്കാന്‍ ഉപയോഗിക്കുന്ന തിരക്കാണ് പിന്നെ കണ്ടത്. അതുകൊണ്ട് തന്നെ രണ്ടാം ഘട്ടം എത്തിയപ്പോഴേയ്ക്കും അമിത ആത്മവിശ്വാസവും യഥാർത്ഥ ചിത്രം പുറത്തുവിടാനുള്ള വൈമുഖ്യവും മുഖം മിനുക്കല്‍ നടപടികളും എല്ലാം ചേർന്ന് സർക്കാർ രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ പാളിപ്പോയി. തെറ്റുകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം എത്തിയപ്പോഴെല്ലാം അത് ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളാനും സർക്കാർ മടിച്ചു. മുന്‍നിര പ്രതിരോധപ്രവർത്തകർക്ക് പോലും സുരക്ഷയൊരുക്കുന്നതും പാളിയതോടെ ചിത്രം കീഴ്മേല്‍ മറിഞ്ഞു. പാടിപ്പുകഴ്ത്തിയ പി.ആർ വർക്കുകള്‍ക്കും മറച്ചു വയ്ക്കാനാകാത്ത വിധം യഥാർത്ഥ ചിത്രം പുറത്തുവന്നതോടെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും പുകഴ്ത്തിയ ‘കേരള മോഡല്‍’ അവരും തിരുത്തി.

കൊവിഡിന്‍റെ നാള്‍വഴിയിലൂടെ…

ജനുവരി 21 :
ചൈനയിലെ വുഹാനിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ജാഗ്രതാനിർദേശം നൽകിയ ആദ്യ സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കേരളം. വുഹാനിൽ നിന്നും മെഡിക്കൽ വിദ്യാർത്ഥികള്‍ നാട്ടിലേയ്ക്ക് മടങ്ങുന്ന സാഹചര്യത്തിലായിരുന്നു ഇത്.

ജനുവരി 30 :
ഇന്ത്യയിലെ ആദ്യ കൊറോണ വൈറസ് ബാധ തൃശൂരിൽ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനിൽ മെഡിക്കൽ വിദ്യാർത്ഥിനിയായ മതിലകം സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂർ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും ആയിരുന്നു ചികിത്സ. ഫെബ്രുവരി 20 ന് ആശുപത്രി വിട്ടു.

ഫെബ്രുവരി 2 :

തൃശൂരില്‍ രോഗബാധിതയായ വിദ്യാർത്ഥിനിയുടെ സഹപാഠിയായ ആലപ്പുഴ സ്വദേശിനിയ്ക്ക് രോഗബാധ സ്ഥിരീകരിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി ഫെബ്രുവരി 13ന് സുഖം പ്രാപിച്ച് ആശുപത്രി വിട്ടു.

ഫെബ്രുവരി 3 :

വുഹാനിൽ നിന്നും വന്ന കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിയായ വിദ്യാർത്ഥിനിയ്ക്ക് രോഗബാധ സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ഫെബ്രുവരി 16ന് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി.

മാർച്ച് : കൊവിഡിന്‍റെ രണ്ടാംവരവിനു കേരളം സാക്ഷിയായി.

വിദേശത്തു നിന്നെത്തിയ റാന്നി സ്വദേശികൾക്കു രോഗം കണ്ടെത്തി. പിന്നീട് ഒന്നും രണ്ടുമായി എണ്ണം കൂടി.

മാർച്ച് 28 :
കേരളത്തിലെ ആദ്യ കൊവിഡ് മരണം

വിദേശത്ത് നിന്നെത്തിയ മട്ടാഞ്ചേരി സ്വദേശി സുലൈമാൻ സേട്ട് കൊറോണ ബാധിച്ച് മരിച്ചു. ഈ മാസം 23ന് മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ച അബ്ദുൾ അസീസിന്‍റെ ആദ്യ കൊറോണ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന്

മാർച്ച് 31 :
കേരളത്തിലെ രണ്ടാമത്തെയും തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെയും കൊവിഡ് മരണം.

തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന റിട്ട. എ.എസ്.ഐ പോത്തൻകോട് മഞ്ഞുമല കൊച്ചുവിളാകം വീട്ടിൽ അബ്ദുൾ അസീസാണ് മരിച്ചത്.

പാളിച്ചകൾ

– പരിശോധനകളുടെ എണ്ണം വർധിപ്പിക്കുന്നതിലെയും ഫലം ലഭ്യമാക്കുന്നതിലെയും താമസം

– പഠനഫലങ്ങൾ അവഗണിച്ചു

– രോഗവ്യാപന പഠനപ്രവർത്തനങ്ങളുടെ അഭാവം

– ഇൻസ്റ്റിറ്റ്യൂഷനല്‍ ക്വാറന്‍റൈനിലെ പോരായ്മകളും

– ലോക്ക്ഡൗൺ പോരായ്മകള്‍

– ആശുപത്രിയില്‍ നിന്നുള്ള ഡിസ്ചാർജ് ഉൾപ്പെടെയുള്ള നടപടികളിലെ അനാസ്ഥ, പോരായ്മ