ആര്‍ക്കും കിട്ടാത്ത 59 മിനിട്ടിനുള്ളിലെ വായ്പ; മോദിയുടെ വാക്കുകേട്ട് അപേക്ഷിച്ചവര്‍ക്ക് പണം നഷ്ടമായി; 1180 കോടി രൂപ ലാഭം ഗുജറാത്തിലെ കമ്പനിക്ക് മാത്രം

Jaihind Webdesk
Thursday, December 20, 2018

ന്യൂദല്‍ഹി: ചെറുകിട സംരംഭകര്‍ക്ക് 59 മിനിട്ടില്‍ വായ്പയെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വലിയൊരു തട്ടിപ്പെന്ന് തെളിയുന്നു. ഒന്നര മാസം പിന്നിട്ടിട്ടും അപേക്ഷിച്ച ഒരാള്‍ക്കുപോലും വായ്പ ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത. ഒരു കോടി രൂപ വരെ വായ്പക്ക് ബാങ്കില്‍ പോകാതെ പോര്‍ട്ടല്‍ വഴി അപേക്ഷിച്ചാല്‍ മതിയെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഈ പ്രഖ്യാപനം വിശ്വസിച്ചവര്‍ വലിയ തട്ടിപ്പിന് ഇരയാകുകയാണ്.

മോദിയുടെ വാക്ക് വിശ്വസിച്ച് അപേക്ഷിക്കുന്നവരെ തേടിയെത്തുന്ന ആദ്യ വിവരം ‘തത്വത്തില്‍ നിങ്ങളുടെ അപേക്ഷ അംഗീകരിച്ചു’വെന്നാണ്. ഈ ‘അംഗീകാരവും’ ഡൗണ്‍ലോഡ് ചെയ്ത് ബാങ്കില്‍ നിന്ന് വരുന്ന വിളിയും കാത്തിരിക്കുന്നവരുടെ എണ്ണം അനവധിയാണ്. വായ്പക്ക് അപേക്ഷിച്ചാല്‍ ആദ്യ ഘട്ടമായി ഇന്‍ പ്രിന്‍സിപ്പല്‍ അപൂവ്രല്‍ അഥവാ തത്ത്വത്തില്‍ അംഗീകാരം ലഭിക്കും. ഈ അംഗീകാരം ലഭിച്ചാല്‍ 59 മിനിറ്റുള്ളില്‍ ലോണ്‍ ശരിയാക്കുന്നതിനായി ബാങ്ക് ബന്ധപ്പെടുമെന്നാണ് പദ്ധതി നടത്തിപ്പുകാരുടെ വാഗ്ദാനം. ഈ പദ്ധതി പ്രകാരം അപേക്ഷ നല്‍കിയവരെ ഇതുവരെ ബാങ്ക് വിളിച്ച് ലോണ്‍ ശരിയാക്കി കൊടുത്തതായി റിപ്പോര്‍ട്ടുകളില്ല. തത്വത്തില്‍ അംഗീകാരം മാത്രമേ ലഭിക്കുള്ളൂ വായ്പ ലഭിക്കില്ലെന്ന് സാരം.

തത്വത്തില്‍ അംഗീകാരം നല്‍കുന്നത് ഓണ്‍ലൈന്‍ അപേക്ഷയുടെ അടിസ്ഥാനത്തിലാണ്. ബാങ്ക് വായ്പ അനുവദിക്കുന്നത് സൂക്ഷ്മപരിശോധന നടത്തിയ ശേഷമാണ്. ഇത് ബാങ്കിന്റെ വിവേചന അധികാരത്തില്‍ പെടുന്ന കാര്യമാണ്. തത്വത്തില്‍ അംഗീകാരം ലഭിച്ചതായി സന്ദേശമയ്ക്കുന്നത്
ബാങ്ക് അല്ല ക്യാപിറ്റവേള്‍ഡ് എന്ന കമ്പനിയാണ്. ഇതും തട്ടിപ്പിന്റെ മറ്റൊരു മുഖമാണ്.

വായ്പക്കുള്ള അപേക്ഷ സ്വീകരിക്കുന്നത് ക്യാപിറ്റവേള്‍ഡ് കമ്പനിയാണ്. ഇത് ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. വായ്പയുടെ കാര്യത്തില്‍ ഉറപ്പ് നല്‍കുന്നതിന് ഈ സ്ഥാപനത്തിന് സാധിക്കില്ല. പക്ഷേ അപേക്ഷ ചെലവിന്റെ പേരില്‍ കോടികള്‍ ഇവര്‍ കൊയ്യുന്നുണ്ട്.

തത്വത്തില്‍ അംഗീകാരം കിട്ടിയാല്‍ പിന്നീട് പ്രൊസീഡ് ചെയ്യാന്‍ 1180 രൂപ അടയ്ക്കണം. ഇതു ഈ കമ്പനിയാണ് സ്വന്തമാക്കുന്നത്. ഒരു കോടിയിലധികം അപേക്ഷ ഇതിനകം കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. അതനുസരിച്ച് 2015 ല്‍ മാത്രം തുടങ്ങുകയും 2017 ല്‍ 15680 രൂപ മാത്രം ലാഭത്തിലുളള ഈ കമ്പനിക്ക് ഈയിനത്തില്‍ മാത്രം ലഭിക്കുന്നത് 1180 കോടി രൂപ!

ചെറുകിട വ്യവസായ സംരംഭകര്‍ക്ക് വേണ്ടിയുള്ള വായ്പപദ്ധതിക്കായി ചെറുകിട വ്യവസായ ബാങ്ക് (സിഡ്ബി) ആണ് ഈ വര്‍ഷാദ്യം ടെന്‍ഡര്‍ ക്ഷണിച്ച് കണ്‍സല്‍ട്ടന്‍സിക്ക് നല്‍കിയത്. ഈ ടെന്‍ഡറില്‍ ബാങ്കുകള്‍ക്ക് കണ്‍സല്‍ട്ടന്‍സി നല്‍കിയതിന്റെ മുന്‍പരിചയം, 2015 മുതല്‍ സാമ്പത്തിക ലാഭം എന്നിവ വെളിപ്പെടുത്തേണ്ടിയിരുന്നു. മൂന്ന് വര്‍ഷം കൊണ്ട് 50 കോടി രൂപയെങ്കിലും വരുമാനമുണ്ടാക്കിയിരിക്കണമെന്നും മാനദണ്ഡമുണ്ടായിരുന്നു.

പക്ഷേ തട്ടിപ്പ് കമ്പനിയായ ക്യാപിറ്റവേള്‍ഡ് തുടങ്ങിയത് 2015ലാണ്. വിനോദ് മോ, ജിനാദ് ഷാ, അവിരൂക് ചക്രബര്‍ത്തി തുടങ്ങിയവര്‍ ചേര്‍ന്ന തുടങ്ങിയ ക്യാപിറ്റവേള്‍ഡ് 2016 വരെ വരുമാനമുണ്ടാക്കിയിട്ടില്ല. 15,680 രൂപയാണ് 2017ലെ കമ്പനിയുടെ ലാഭം. ഈ കമ്പനിക്ക് കണ്‍സല്‍ട്ടന്‍സി നേടുന്നതിന് ആവശ്യമായ യോഗ്യതയില്ലെന്ന് വ്യക്തം.

വായ്പ ആവശ്യപ്പെടുന്ന വ്യക്തി ഓണ്‍ലൈനായി നല്‍കുന്ന അപേക്ഷ ബാങ്കിന് കൈമാറുന്നതിന് മാത്രമായിട്ടാണ് ക്യാപിറ്റവേള്‍ഡ് പ്രവര്‍ത്തിക്കുന്നത്. ഈ അപേക്ഷ കൈമാറുന്നതിനാണ് 1180 രൂപ. കാര്യമായ ഒരു പണിയുമില്ലാതെ ആളുകുടെ കാശ് വിഴുങ്ങാന്‍ മാത്രമാണ് ക്യാപിറ്റവേള്‍ഡ് തുടങ്ങിയിരിക്കുന്നത്.