59 മിനിട്ടില്‍ ഒരുകോടി രൂപയുടെ വായ്പ നല്‍കുമന്ന് കേന്ദ്രബജറ്റ്; മറ്റൊരു തട്ടിപ്പെന്ന് വിമര്‍ശനം

Jaihind Webdesk
Friday, February 1, 2019

ന്യൂഡല്‍ഹി: അപേക്ഷിച്ചാല്‍ 59 മിനിട്ടിനുള്ളില്‍ ഒരുകോടിരൂപവരെ ലോണ്‍ ലഭ്യമാക്കുമെന്ന് കേന്ദ്രബജറ്റില്‍ പ്രഖ്യാപനം. ബാങ്കിങ് മേഖലയില്‍ പുത്തന്‍ ഉണര്‍വ്വ് നല്‍കുന്നതിനും ജനഹിതവുമായ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പോഴും പ്രഖ്യാപനങ്ങളില്‍ മാത്രമേ ഇതൊക്കെയുണ്ടാകൂ എന്നതാണ് വസ്തുത.
ഇതിന് മുമ്പ് ചെറുകിട സംരംഭകര്‍ക്ക് 59 മിനിട്ടില്‍ വായ്പ നല്‍കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വലിയൊരു തട്ടിപ്പാണെന്ന് തെളിഞ്ഞിരുന്നു. രണ്ടുമാസം പിന്നിട്ടിട്ടും അപേക്ഷിച്ച ഒരാള്‍ക്കുപോലും ഒരുരൂപപോലും വായ്പ ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത. കൂടാതെ പ്രോസസിങ് ചാര്‍ജെന്നും അപേക്ഷാ ഫീസെന്നും പറഞ്ഞ് 1180 രൂപ വെച്ച് ഈടാക്കുകയും ചെയ്തു. ഇതുവഴി ക്യാപിറ്റാവേള്‍ഡ് എന്ന സ്വകാര്യ കമ്പനി ഏകദേശം 1180 കോടിരൂപ കൈക്കലാക്കിയെന്നും തെളിഞ്ഞിരുന്നു.

ഇതിന്റെ ആവര്‍ത്തനം തന്നെയാണ് കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ച പുതിയ 59 മിനിട്ട് ബജറ്റെന്നാണ് വിമര്‍ശനം. കേന്ദ്രസര്‍ക്കാര്‍ ഇതിന് മുമ്പും പ്രഖ്യാപനങ്ങളല്ലാതെ പ്രവൃത്തിയിലൂടെ തെളിയിച്ചിട്ടില്ലെന്നത് ഈ ആരോപണത്തിന് ആക്കം കൂട്ടുന്നു.
നികുതി റിട്ടേണ്‍ പ്രക്രിയ മുഴുവന്‍ മുഴുവന്‍ ഓണ്‍ലൈന്‍ ആക്കുമെന്ന പ്രഖ്യാപനവും കേന്ദ്രബജറ്റിലുണ്ട്. എന്നാല്‍ കാശ് ലെസ് ഇക്കോണമി എന്ന പ്രഖ്യാപനം നടത്തി നോട്ടുനിരോധനം നടത്തിയ സര്‍ക്കാരിന്റെ ഏറ്റവും പുതിയ നടക്കാത്ത സ്വപ്‌നമാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കാശ് ലെസ് ഇക്കോണമി പ്രഖ്യാപിച്ചതിനുശേഷം ചരിത്രത്തിലെ ഏറ്റവും വലിയ പണമൊഴുക്കാണ് രാജ്യത്ത് സംഭവിച്ചത്.