നിർഭയ കേസില്‍ വധശിക്ഷ നാളെ ; പുലർച്ചെ 5.30ന് പ്രതികളെ തൂക്കിലേറ്റും

Jaihind News Bureau
Thursday, March 19, 2020

ന്യൂഡൽഹി  : നിർഭയ കേസിലെ നാല് കുറ്റവാളികളുടേയും വധശിക്ഷ നാളെ തന്നെ നടക്കും. മരണവാറന്‍റ് സ്റ്റേ ചെയ്യാനാകില്ലെന്ന് ഡല്‍ഹി കോടതി വ്യക്തമാക്കിയതോടെയാണ് നാളെ വധശിക്ഷ നടക്കുമെന്നതില്‍ തീരുമാനമായത്. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജികൾ ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളി. ഇതോടെ നാളെ വെളുപ്പിനെ 5.30 ന് കുറ്റവാളികളെ തൂക്കിലേറ്റുമെന്ന് തിഹാർ ജയിൽ അധികൃതർ അറിയിച്ചു.

നേരത്തെ അക്ഷയ് സിംഗിന്‍റെയും പവൻ ഗുപ്തയുടെയും രണ്ടാം ദയാഹർജിയും രാഷ്ട്രപതി തള്ളിയിരുന്നു. നിർഭയക്കേസിലെ വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ വിചാരണ അസാധുവാക്കണമെന്ന പ്രതി മുകേഷ് സിംഗിന്‍റെ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. സംഭവം നടന്ന ദിവസം ഡൽഹിയിൽ ഇല്ലായിരുന്നു എന്നാണ് മുകേഷ് സിംഗ് ഹർജിയിൽ പറഞ്ഞിരുന്നത്. പുതിയ റിട്ട് ഹർജി നിലനിൽക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പുനഃപരിശോധനാ ഹർജിയും തിരുത്തൽ ഹർജിയും താനല്ല നൽകിയതെന്ന വാദവും കോടതി തള്ളി. പ്രതികൾക്ക് നിയമപരമായ അവകാശങ്ങൾ ഒന്നും തന്നെ ബാക്കിയില്ലെന്നും ഇതോടെ വധശിക്ഷ നാളെ തന്നെ നടത്താമെന്നും പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. മരണവാറന്‍റ് ഡൽഹി പട്യാല ഹൗസ്‌ കോടതി സ്റ്റേ ചെയ്തില്ല.

നേരത്തെ മൂന്ന് തവണ കോടതി മരണ വാറന്‍റ്  പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികളുടെ ഹർജികൾ നിലനിന്ന സാഹചര്യത്തിൽ ഇവയെല്ലാം റദ്ദാക്കുകയായിരുന്നു. ജനുവരി 22, ഫെബ്രുവരി 1, മാർച്ച് 3 എന്നീ തീയതികളിലാണ് വധശിക്ഷ നട‌പ്പാക്കാൻ നേരത്തെ മരണ വാറന്‍റ് പുറപ്പെടുവിച്ചിരുന്നത്. പ്രതികൾക്ക് നിയമപരമായ അവകാശങ്ങൾ ഒന്നും ബാക്കിയില്ലെന്നും വധശിക്ഷ വെള്ളിയാഴ്ച തന്നെ നടപ്പാക്കാമെന്നും പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. തുടർന്നാണ് മുകേഷ് കുമാർ സിംഗ് (32), അക്ഷയ് കുമാർ സിംഗ് (31), വിനയ് ശർമ (26), പവൻ ഗുപ്ത (25) എന്നിവരെ 20 ന് രാവിലെ 5.30 ന് തൂ‌ക്കിലേറ്റാൻ പട്യാല ഹൗസ് കോടതി മരണ വാറന്‍റ് പുറപ്പെടുവിച്ചത്.