പാർലമെന്‍റ് ആക്രമണത്തില്‍ ലോക്സഭയില്‍ പ്രതിഷേധം; 33 എംപിമാരെ സസ്പെൻഡ് ചെയ്തു

ലോക്സഭയില്‍ പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ.  33 എംപിമാരെയാണ് സസ്പെൻഡ് ചെയ്തത്.  പാർലമെന്‍റിലെ ആക്രമണത്തില്‍ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചതിനാണ് നടപടി. കേരളത്തിൽ നിന്നുള്ള 6 എംപിമാർക്കെതിരെയും നടപടി എടുത്തിട്ടുണ്ട്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് ആകെ 46 എംപിമാരാണ് സസ്പെൻഷനിലായത്.

ഇ.ടി.മുഹമ്മദ് ബഷീർ, എൻ.കെ.പ്രേമചന്ദ്രൻ, രാജ്‍മോഹൻ ഉണ്ണിത്താൻ, ആന്‍റോ ആന്‍റണി, കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരടക്കമുള്ള എംപിമാരെയാണ് ഇന്ന് സസ്പെൻഡ് ചെയ്തത്. ഡോ. കെ.ജയകുമാർ, അബ്ദുൽ ഖാലിഖ്, വിജയ് വസന്ത് എന്നിവരെ അവകാശ ലംഘന സമിതി റിപ്പോർട്ട് വരുന്നതു വരെയും ബാക്കി 30 പേരെ ഈ സമ്മേളന കാലാവധി വരെയുമാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.

ലോക്സഭയിലെ അതിക്രമത്തെക്കുറിച്ചു ചർച്ച ആവശ്യപ്പെട്ട 13 പ്രതിപക്ഷ എംപിമാരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. പാർലമെന്‍റിലെ അതിക്രമത്തിനെതിരെ പ്രതിഷേധിച്ച എംപിമാരെ സസ്പെൻഡ് ചെയ്തതോടെ കേന്ദ്ര സർക്കാരിനെതിരെ തുറന്ന പോരിലേക്കു പ്രതിപക്ഷം നീങ്ങുന്നതിനിടെയാണ് നടപടി. അതിക്രമത്തെക്കുറിച്ച് പാർലമെന്‍റിന്‍റെ ഇരുസഭകളിലും ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.

Comments (0)
Add Comment