ഒഡീഷ ട്രെയിനപകടത്തില്‍ മരണം 280; ആയിരത്തിലധികം പേർക്ക് പരിക്ക്

Jaihind Webdesk
Saturday, June 3, 2023

ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ മരണം 280 ആയി. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. രക്ഷാദൗത്യം പൂർത്തിയായി. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി അപകടസ്ഥലത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപകടസ്ഥലം സന്ദർശിക്കും.

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി പ്രധാനമന്ത്രി സ്ഥിതിഗതികൾ ചർച്ച ചെയ്തു. അശ്വിനി വൈഷ്ണവും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും അപകടസ്ഥലം സന്ദർശിച്ചു. അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷയിൽ ഉന്നതതലയോഗം ചേർന്നു. അപകടകാരണം കണ്ടെത്താൻ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.

അതേസമയം ഗതാഗതം പുനഃസ്ഥാപിക്കാൻ നടപടി തുടങ്ങിയതായി റെയിൽവേ അറിയിച്ചു. ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്. ബംഗളുരു – ഹൗറ (12864) സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, കൊൽക്കത്തയിലെ ഷാലിമാറിൽനിന്നു ചെന്നൈ സെൻട്രലിലേക്കു പോകുകയായിരുന്ന കോറമാണ്ഡൽ എക്സ്പ്രസ് (12841), ഗുഡ്സ് ട്രെയിന്‍ എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, റെയിൽവേ സുരക്ഷാ സേന, ഒഡീഷ ദുരന്തനിവാരണ സേന ഉൾപ്പെടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഹെൽപ് ലൈൻ നമ്പരുകള്‍: 044 25330952, 044 25330953, 044 25354771 (ചെന്നൈ), 033 26382217 (ഹൗറ), 8972073925 (ഖരഗ്പുർ), 82495 91559 (ബാലസോർ), 080 22356409 (ബംഗളുരു). മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതര പരിക്കുള്ളവർക്ക് 2 ലക്ഷം രൂപ വീതവും മറ്റുള്ളവർക്ക് 50,000 രൂപ വീതവും നൽകും. അപകടത്തില്‍ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി തുടങ്ങിയവർ അനുശോചിച്ചു.