108 ആംബുലന്‍സ് നടത്തിപ്പില്‍ വീഴ്ച ; കമ്പനിയുടെ 8.7 കോടിയുടെ പിഴ മുഖ്യമന്ത്രി ഇടപെട്ട് ഒഴിവാക്കി ; രേഖകള്‍ പുറത്ത്

Jaihind News Bureau
Friday, February 5, 2021

 

തിരുവനന്തപുരം: കൊവിഡ് കാലത്ത് അനധികൃത ഇടപെടലുകൾ തുടർന്ന് ഇടത് സർക്കാർ. 108 ആംബുലന്‍സ് നടത്തിപ്പില്‍ വീഴ്ച വരുത്തിയ കമ്പനിയുടെ പിഴ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് ഒഴിവാക്കി നൽകി. 8.7 കോടി രൂപയുടെ പിഴയാണ് മുഖ്യമന്ത്രി ഇടപെട്ട് ഒഴിവാക്കിയത്.

108 ആംബുലന്‍സ് നടത്തിപ്പുമായി ബന്ധപ്പെട്ട് 2019ല്‍ ടെണ്ടര്‍ കിട്ടിയിട്ടും വാഹനങ്ങള്‍ വിന്യസിക്കുന്നതിലും ജീവനക്കാരെ നിയമിക്കുന്നതിലും കോളുകള്‍ എടുക്കുന്നതിലുമടക്കം ജി.വി.കെ ഇഎംആര്‍ഐ എന്ന കമ്പനി വീഴ്ച വരുത്തിയെന്നും ഇതിന്‍റെ പിഴയായി 8 കോടി 71 ലക്ഷം രൂപ ഈടാക്കാനും മെഡിക്കല്‍ കോര്‍പറേഷന്‍ തീരുമാനിച്ചിരുന്നു. പിഴ ചുമത്തിയതിനെതിരെ ജി.വി.കെ സര്‍ക്കാരിനെ സമീപിച്ചു. മഹാരാഷ്ട്രയിലുണ്ടായ പ്രളയമാണ് വൈകാന്‍ കാരണമെന്നും അതുകൊണ്ട് പിഴ ഒഴിവാക്കണമെന്നും ജി.വി.കെ ആവശ്യപ്പെട്ടു.

തവണകളായി പിഴ അടയ്ക്കാനുള്ള തീരുമാനം മെഡിക്കല്‍ കോര്‍പറേഷന്‍ എടുത്തെങ്കിലും മുഖ്യമന്ത്രിയുടെ പരിഗണനക്കെത്തിയതോടെ വിഷയം മന്ത്രിസഭാ യോഗത്തില്‍ വയ്ക്കാന്‍ തീരുമാനിച്ചു. തുടർന്ന് ജി.വി.കെ ഇഎംആര്‍ഐ എന്ന കമ്പനിക്ക് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ചുമത്തിയ കോടികളുടെ പിഴയാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. കരാര്‍ വ്യവസ്ഥ ലംഘിച്ചതിന് പിഴ ഈടാക്കണമെന്ന ധനവകുപ്പിന്‍റെ നിര്‍ദ്ദേശം മറികടന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.

കരാര്‍ വ്യവസ്ഥ ലംഘിച്ചതിന് പിഴ ഈടാക്കാമെന്ന് ധനവകുപ്പ് കുറിപ്പെഴുതിയിരുന്നു. അതിനെ മറികടക്കാന്‍ നിയമ വകുപ്പിലെത്തിയെങ്കിലും എന്ത് വിഷയത്തിലാണ് നിയമ വകുപ്പ് തീരുമാനമെടുക്കേണ്ടതെന്ന് വ്യക്തമല്ലെന്നും പിഴ നടപടിയുമായി മുന്നോട്ട് പോകണോ വേണ്ടയോ എന്നത് ഭരണ വകുപ്പ് ധനവകുപ്പുമായി ആലോചിച്ച് തീരുമാനമെടുക്കാനുമാണ് നിയമവകുപ്പ് ഉപദേശം നല്‍കിയത്. ഫയല്‍ മന്ത്രിസഭയില്‍ എത്തിയപ്പോള്‍ ധനവകുപ്പിന്‍റെ എതിര്‍പ്പ് മുഖ്യമന്ത്രി തള്ളി.

പ്രളയമാണ് കരാര്‍ വ്യവസ്ഥ ലംഘിക്കാനുണ്ടായ കാരണമെന്ന ജി.വി.കെ കമ്പനിയുടെ മറുപടി അംഗീകരിച്ച് പിഴ ഒഴിവാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇത് അംഗീകരിച്ച് പിഴ ഒഴിവാക്കി ഉത്തരവും ഇറങ്ങി. കോടികളുടെ പിഴ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ട് ഒഴിവാക്കിയതിന്‍റെ രേഖകൾ സഹിതം പുറത്തുവന്നത് സർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്.