രാഷ്ട്രീയ വിവാദങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമിടെ പാകിസ്ഥാൻ നാളെ ബൂത്തിലേയ്ക്ക്

Jaihind News Bureau
Tuesday, July 24, 2018

രാഷ്ട്രീയ വിവാദങ്ങളും അക്രമങ്ങളും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊടുവിൽ പൊതു തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പാകിസ്ഥാൻ നാളെ ബൂത്തിലെത്തും. അതേസമയം തിങ്കളാഴ്ചയാണ് പരസ്യപ്രചരണം അവസാനിച്ചത്. പാകിസ്ഥാന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്ത തെരഞ്ഞെടുപ്പ് കാലമാണ് ഇത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ പാകിസ്ഥാൻ പൊതു തെരഞ്ഞെടുപ്പിലേക്ക് ലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. 1947ൽ സ്വതന്ത്രമായതിനുശേഷം പട്ടാളഭരണത്തിനും ജനാധിപത്യത്തിനുമിടയിൽ ചാഞ്ചാടിക്കൊണ്ടിരിക്കുകയായിരുന്നു പാകിസ്ഥാൻ. പാക് ചരിത്രത്തിൽ ആദ്യമായാണ് കാലാവധി പൂർത്തിയാക്കി ഒരു സർക്കാർ ജനകീയ ഭരണം കൈമാറാനൊരുങ്ങുന്നത്. നിലവിലെ ഭരണകക്ഷിയായ പാകിസ്ഥാൻ മുസ്ലിംലീഗ്- നവാസും പട്ടാളവും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായിരിക്കെയാണ് പാകിസ്ഥാൻ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. ഈ കാലയളവിൽ നിരവധി അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്തു.

ജൂലായ് 13ന് ബലൂചിസ്ഥാനിലെ തെരഞ്ഞെടുപ്പു റാലിക്കുനേരെയുണ്ടായ ഐസിസ് ചാവേറാക്രമണത്തിൽ 150 ഓളം പേരാണ് കൊല്ലപ്പെട്ടത്. അതേസമയം കോടതിയെ കൂട്ടുപിടിച്ച് പി.എം.എൽ- എൻ നേതാക്കളെ കള്ളക്കേസിൽ കുടുക്കാനാണ് പട്ടാളത്തിന്റെ ശ്രമമെന്ന് ഭരണകക്ഷികൾ ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാരോപിച്ച് പതിനേഴായിരത്തോളം പി.എം.എൽ- എൻ പ്രവർത്തകരുടെ പേരിൽ ക്രിമിനൽ കേസെടുത്തിട്ടുണ്ട്.

മാധ്യമങ്ങൾക്കെതിരെയും പട്ടാളത്തിന്‍റെ അടിച്ചമർത്തൽ നടപടികൾ രൂക്ഷമാണ്. കർശന സെൻസർഷിപ്പും ഭീഷണിയുമാണ് ഇവർക്കെതിരെ ഉയരുന്നത്. വോട്ടെടുപ്പിലെ ഭീകര സംഘടനകളുടെ ഇടപെടലിനെയും ജനാധിപത്യവാദികൾ ഭയക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പട്ടാളം ശ്രമിക്കുന്നുണ്ടെന്ന് മനുഷ്യാവകാശ കമ്മിഷൻ അഭിപ്രായപ്പെടുന്നു.