രക്തത്തിന് വില പറഞ്ഞവൻ എങ്ങനെ രക്തസാക്ഷിയാകും?; ടി.പി വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആവര്‍ത്തിക്കാന്‍ ധൈര്യമുണ്ടോ?, മുഖ്യമന്ത്രിയോട് പി.ടി തോമസ്

Jaihind News Bureau
Friday, June 12, 2020

 

ടി.പി വധക്കേസില്‍ കോടതി ശിക്ഷിച്ച പി.കെ കുഞ്ഞനന്തനെ സമൂഹത്തോട് കരുതല്‍ കാണിച്ചയാള്‍ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ പി.ടി തോമസ് എംഎല്‍എ. പിണറായിയുടെ ഈ കരുതല്‍ കേരളനാടിന് അപമാനമാണെന്ന് പി.ടി തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. കൊലക്കേസ് പ്രതിയെ വെള്ള പൂശുകയും രക്തസാക്ഷിയായി പ്രഖ്യാപിക്കുമ്പോഴും നിർദ്ദയമായി കൊലചെയ്യപ്പെട്ട ടി പി ചന്ദ്രശേഖരന്‍റെ ജീവന് വിലയില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.  കൊലക്കേസ് പ്രതിയെ നെഞ്ചോടു ചേർത്ത് പിടിക്കുന്ന മുഖ്യമന്ത്രിയോട് 6 ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

‘പിണറായിയുടെ ഈ കരുതൽ കേരളനാടിനപമാനം’

” പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിച്ച നേതാവാണ് പി കെ കുഞ്ഞനന്തൻ,
എല്ലാവിഭാഗം ജനങ്ങളാൽ ആദരിക്കപ്പെട്ട ആൾ ”

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ 13- ആം പ്രതി പി കെ കുഞ്ഞനന്തനെക്കുറിച്ചുള്ള കേരള മുഖ്യമന്ത്രിയുടെ അനുശോചന സന്ദേശത്തിലെ പ്രധാന വരികളാണവ. അതായത് ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കണ്ടത്തലിനെ തുടർന്ന് കോടതി ജീവപര്യന്തം ശിക്ഷിച്ച ആൾ സമൂഹത്തോട് കരുതൽ കാണിച്ച നേതാവാണത്രേ!

ഏതു മരണവും ദുഃഖകരമാണ്, മനസാക്ഷി ഉള്ളവർ ആ വേദനയിൽ പങ്കുചേരും.
എന്നാൽ ഇവിടെ എന്താണ് സംഭവിക്കുന്നത് കൊലക്കേസ് പ്രതിയെ വെള്ള പൂശുന്നു, രക്തസാക്ഷിയായി പ്രഖ്യാപിക്കുന്നു !അപ്പോൾ നിർദ്ദയമായി കൊലചെയ്യപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ജീവന് വിലയില്ലേ?
കൊലക്കേസ് പ്രതിയെ നെഞ്ചോടു ചേർത്ത് പിടിക്കുന്ന മുഖ്യമന്ത്രിയോട് 6 ചോദ്യങ്ങൾ…

1, കുഞ്ഞനന്തൻ ഭരണകൂട ഭീകരതയുടെ ഇരയാണത്രെ !പുതിയ കമ്മ്യൂണിസ്റ്റ് വരട്ടു വാദം. അങ്ങനെയാണെങ്കിൽ ഈ സർക്കാർ (NIA)എൻ ഐ എ ക്ക് ഏൽപ്പിച്ചു കൊടുത്ത രണ്ട് പാർട്ടി സഖാക്കളായ അലനും താഹയും ഭരണകൂട ഭീകരതയുടെ ഇരകളല്ലേ?

2, കുഞ്ഞനന്തൻ നിരപരാധിയാണെന്ന് താങ്കളും പാർട്ടിയും പറയുന്നു,
എങ്കിൽ ടി പി ചന്ദ്രശേഖരനെ കൊലക്കത്തിയിൽ തീർത്തതാര്?

3, കുഞ്ഞനന്തനെ കോടതിയാണ് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചത്,
നിങ്ങളുടെ കുഞ്ഞനന്തൻ നിങ്ങൾക്ക് നിരപരാധിയാണെങ്കിൽ കോടതിയിൽ അപ്പീൽ നൽകി കുഞ്ഞനന്തനെ രക്ഷിക്കാൻ ശ്രമിക്കാഞ്ഞതെന്ത്?

4, ഭരണഘടന പുസ്തകമാക്കി അച്ചടിക്കാൻ നിർദേശിച്ച താങ്കൾ ഭരണഘടന സ്ഥാപനമായ നീതിന്യായ കോടതിയെ കുഞ്ഞനന്തനുവേണ്ടി എത്ര തവണ മറികടന്നു?
2018 ൽ മാത്രം കുഞ്ഞനന്തന് 200 ദിവസത്തെ പരോൾ !
ശിക്ഷ ഇളവ് ചെയ്യാനും ഒരിക്കൽ തീരുമാനിച്ചു, അത് ഗവർണർ തടഞ്ഞു. ഇത് അധികാര ദുർവിനിയോഗമല്ലേ?
കേരള മുഖ്യമന്ത്രി കൊലചെയ്യപ്പെട്ടവനൊപ്പമോ, കൊലപാതകിക്കൊപ്പമോ?

5, ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് താങ്കൾ വീണ്ടും ആവർത്തിക്കാൻ ധൈര്യമുണ്ടോ? എങ്കിൽ കുഞ്ഞനന്തൻ കൊലപാതകം നടന്ന് 50 ആം നാൾ കോടതിയിൽ കീഴടങ്ങിയതെന്തിന്?

6, രക്തത്തിന് വില പറഞ്ഞവൻ എങ്ങനെ രക്തസാക്ഷിയാകും?