കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ രാജ്യത്ത് പലയിടത്തും ആക്രമണവും കയ്യേറ്റശ്രമവും

Jaihind Webdesk
Sunday, February 17, 2019

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണവും അപമാനിക്കാനുള്ള ശ്രമവും നടക്കുന്നതായി റിപ്പോര്‍ട്ട്. ഡെറാഡൂണില്‍ വി.എച്ച്.പി-ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പന്ത്രണ്ടോളം വിദ്യാര്‍ത്ഥികളെ ആക്രമിച്ചതായി ജമ്മുകശ്മീര്‍ സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷന്‍ വക്താവ് നസീര്‍ ഖുഹാമി പറഞ്ഞു. വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനം വിടണമെന്നാണ് അന്ത്യശാസനം കിട്ടിയതെന്നും നസീര്‍ പറഞ്ഞു.

അക്രമത്തെ ന്യായീകരിച്ച ബജ്റംഗദള്‍ ഒരൊറ്റ കശ്മീരി മുസ്ലിം വിദ്യാര്‍ത്ഥിയെയും സംസ്ഥാനത്ത് പഠിക്കാനോ തങ്ങാനോ അനുവദിക്കില്ലെന്ന് പറഞ്ഞു. കശ്മീരി വിദ്യാര്‍ത്ഥികളെ ഒരു പാഠം പഠിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് വി.എച്ച്.പി നേതാവായ ശ്യാം ശര്‍മ്മ പറഞ്ഞു. ഉത്തരാഖണ്ഡില്‍ ആയിരത്തോളം കശ്മീരി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. നിലവില്‍ വിദ്യാര്‍ത്ഥികളെ പാര്‍പ്പിക്കാനായി ജമ്മുകശ്മീര്‍ സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ചണ്ഡീഗഢില്‍ ഇരുപതോളം താത്ക്കാലിക റൂമുകള്‍ ഒരുക്കിയിട്ടുണ്ട്.
ഭീഷണി നേരിടുന്നതും വീട്ടുടമകള്‍ ഇറക്കി വിട്ടതുമായ കുട്ടികളെ പാര്‍പ്പിക്കാനാണ് സൗകര്യമെന്ന് ഖവാഹ ഇത്രാത് എന്ന കശ്മീരി വിദ്യാര്‍ത്ഥി് പറഞ്ഞു. 800 ഓളം വിദ്യാര്‍ത്ഥികളും അവരുടെ കുടുംബങ്ങളും സഹായം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച മുതലാണ് താത്ക്കാലിക റൂമുകള്‍ ഒരുക്കിയത്. ഉത്തരാഖണ്ഡ് ഗര്‍വാള്‍ സര്‍വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഭൂരിപക്ഷമെന്നും ഡെറാഡൂണ്‍ പൊലീസിന്റെ സഹായത്തോടെയാണ് വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതെന്നും നസീര്‍ ഖുഹാമി പറഞ്ഞു.
അലിഗഢ് സര്‍വകലാശാല പരിസരങ്ങളിലും വിദ്യാര്‍ത്ഥികളെ അപമാനിക്കാന്‍ ശ്രമം നടക്കുന്നതായി സര്‍വകലാശാല വിദ്യാര്‍ത്ഥിയും യൂണിവേഴ്സിറ്റി യൂണിയന്‍ മുന്‍ ഉപാധ്യക്ഷനുമായ സജദ് സുബഹാന്‍ പറഞ്ഞു.

സുരക്ഷ ആവശ്യപ്പെട്ട് ദല്‍ഹിയിലേക്ക് വരുമെന്നും സജദ് പറഞ്ഞു. ഹരിയാനയിലെ അംബാലയില്‍ എം.എം സര്‍വകലാശാല വിദ്യാര്‍ത്ഥിയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതായി കശ്മീശി പത്രം റിപ്പോര്‍ട്ട് ചെയ്തു. മാര്‍ക്കറ്റില്‍ നില്‍ക്കവെ കശ്മീര്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായെത്തി ഒരുകൂട്ടമാളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു. ഷോപിയാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ സോഷ്യല്‍മീഡിയ വഴി പോലീസും രംഗ്‌ത്തെത്തിയിട്ടുണ്ട്.
സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കില്‍ ഷോപിയാന്‍ പൊലീസിനെ ബന്ധപ്പെടണമെന്നാവശ്യപ്പെട്ട് ഷോപിയാന്‍ പൊലീസ് സ്പെഷ്യല്‍ സുപ്രണ്ട് സന്ദീപ് ചൗധരി ട്വീറ്റ് ചെയ്തിരുന്നു. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഇത്തരം റിപ്പോര്‍ട്ടുകള്‍ വന്നതിന്റെറ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ആവശ്യമായ നടപടി സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.