‘ഈ അവസരത്തിൽ അശാസ്ത്രീയമായ, അപകടകരമായ കപട വിജ്ഞാനം വിളമ്പലിൽ നിന്നും വിട്ടുനിൽക്കണം’; ആരോഗ്യമന്ത്രിയോട് വി.ടി ബൽറാം

Jaihind News Bureau
Saturday, March 14, 2020

ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ പരാമർശത്തിനെതിരെ വി.ടി ബൽറാം എംഎൽഎ. മന്ത്രി പത്രസമ്മേളനത്തിൽ ഹോമിയോ ആയൂർവേദ മരുന്നുകളുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തെയായിരുന്നു ബൽറാം വിമർശിച്ചത്. ‘ആരോഗ്യ മന്ത്രിയുടെ തുടർച്ചയായ പത്രസമ്മേളനങ്ങൾക്കുള്ള ന്യായീകരണമായി പലരും പറഞ്ഞിരുന്നത് ഏറ്റവും ആധികാരികമായ വിവരങ്ങൾ ലഭിക്കുന്ന ഒരു സോഴ്സ് എന്ന നിലയിൽ അതിന് ഏറെ പ്രാധാന്യമുണ്ട് എന്നതായിരുന്നു. എന്നാൽ സ്വന്തം സ്ഥാനത്തിന്റെ ആധികാരികതയും ഈയിടെയായി ലഭിച്ച അധിക സ്വീകാര്യതയും ഉപയോഗിച്ച് ഇതുപോലൊരു അവസരത്തിൽ അശാസ്ത്രീയമായ, അപകടകരമായ കപട വിജ്ഞാനം വിളമ്പലിൽ നിന്ന് ആരോഗ്യ മന്ത്രി ദയവായി വിട്ടു നിൽക്കണം’-ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ആരോഗ്യ മന്ത്രിയുടെ തുടർച്ചയായ പത്രസമ്മേളനങ്ങൾക്കുള്ള ന്യായീകരണമായി പലരും പറഞ്ഞിരുന്നത് ഏറ്റവും ആധികാരികമായ വിവരങ്ങൾ ലഭിക്കുന്ന ഒരു സോഴ്സ് എന്ന നിലയിൽ അതിന് ഏറെ പ്രാധാന്യമുണ്ട് എന്നതായിരുന്നു. എന്നാൽ സ്വന്തം സ്ഥാനത്തിന്റെ ആധികാരികതയും ഈയിടെയായി ലഭിച്ച അധിക സ്വീകാര്യതയും ഉപയോഗിച്ച് ഇതുപോലൊരു അവസരത്തിൽ അശാസ്ത്രീയമായ, അപകടകരമായ കപട വിജ്ഞാനം വിളമ്പലിൽ നിന്ന് ആരോഗ്യ മന്ത്രി ദയവായി വിട്ടു നിൽക്കണം.

നാലല്ല നാൽപ്പത് പത്രസമ്മേളനം വച്ച് നടത്തിക്കോളൂ, പക്ഷേ അതിൽ പറയുന്നത് സർക്കാരിന്റെയും വകുപ്പിന്റേയും ഇക്കാര്യത്തിൽ നടത്തുന്ന പ്രവർത്തനങ്ങളേക്കുറിച്ചായി പരിമിതപ്പെടുത്തുന്നതായിരിക്കും ഭംഗി. മെഡിക്കൽ സയൻസിനേക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ ആ മേഖലയിൽ വൈദഗ്ധ്യമുള്ളവരും ലോകാരോഗ്യ സംഘടനയടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളും തന്നെ പറയുന്നതാണ് ഉചിതം.
**************
ആരോഗ്യ പ്രവർത്തകനും ഇൻഫോ ക്ലിനിക് അംഗവുമായ ഡോ. Nelson Joseph എഴുതുന്നു:

” ഹോമിയോ, ആയുർവേദം നല്ല പ്രതിരോധശേഷിയുള്ള ധാരാളം മെഡിസിൻ അതിലുണ്ട്..

പക്ഷേ ഒരു മുൻ കരുതൽ എന്ന നിലയിൽ നമ്മൾ എല്ലാവരും, ആയുഷ് ഡിപ്പാർട്ട്മെൻ്റ് അടക്കം ചേർന്ന് തീരുമാനിച്ചത്, നമ്മുടെ പോസിറ്റീവ് ആയിട്ടുള്ള, കൊറോണ കേസ്, അതുപോലെ തന്നെ കോണ്ടാക്റ്റ് ഉള്ള ആളുകളെ ഐസൊലേറ്റ് ചെയ്തിട്ടുള്ളത്..

അതിന് ഇപ്പൊ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ഈ മരുന്ന് അവർക്ക് കൊണ്ടുപോയി കൊടുക്കേണ്ട..അതിന് ഇവർക്ക് അവിടെ പോവാനൊക്കെ ബുദ്ധിമുട്ടാണ്.. മരുന്ന് കൊടുക്കാനൊക്കെ.

ബാക്കിയുള്ള ചുറ്റുവട്ടത്തുള്ള അയലോക്കത്തുള്ള ആളുകളൊക്കെ പ്രതിരോധശേഷി വർദ്ധിപ്പിച്ചാൽ നമുക്ക് ഗുണമാണ്. പ്രതിരോധശേഷിയുള്ള ആളുകൾക്ക് വൈറസ് ബാധിച്ചാൽത്തന്നെ വേഗം സുഖമാകും. അതുകൊണ്ട് ഹോമിയോ ആയുർവേദ മരുന്നുകൾ ജനങ്ങൾ ഉപയോഗിക്കണം.

കോണ്ടാക്റ്റ് കേസസും മറ്റ് പോസിറ്റീവ് കേസസും ഒന്നും ഇപ്പൊ നമ്മൾ മറ്റ് ഒരു മരുന്നും കൊടുക്കുന്നില്ല. അലോപ്പതിയിലും കാര്യമായ മരുന്നൊന്നുമില്ല. വിശ്രമിക്കുക, സിംപ്റ്റംസിനെ ചികിൽസിക്കുക എന്നേ ഉള്ളൂ ”

ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ പത്രസമ്മേളനത്തിൽ ഇന്ന് പറഞ്ഞതാണ്.

ലോകാരോഗ്യസംഘടനയുടെ സിറ്റുവേഷൻ റിപ്പോർട്ട് 52 മാർച്ച് 12ന് വന്നിരുന്നു. അതനുസരിച്ച് ഒന്നേകാൽ ലക്ഷത്തോളം പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. 4500ൽ അധികമാളുകൾ മരണമടഞ്ഞിട്ടുണ്ട്..വിക്കിപ്പീഡീയ അനുസരിച്ച് ഇത് 1.4 ലക്ഷവും 5123ഉം ആണ്. അതിനപ്പുറത്ത് ചെറിയൊരു കണക്ക് കൂടിയുണ്ട്. 70,733 പേർ രോഗവിമുക്തി നേടിയെന്നത്.

ആരോഗ്യമന്ത്രി കുറച്ച് കാര്യങ്ങൾക്ക് മറുപടി പറയണം.

പ്രതിരോധശേഷി തരുന്ന ഏത് മരുന്നുകളെക്കുറിച്ചാണ് ആരോഗ്യമന്ത്രി പറഞ്ഞത്? അത് കഴിച്ചാൽ പ്രതിരോധശേഷി വർദ്ധിക്കുമെന്നതിന് എന്ത് ശാസ്ത്രീയ തെളിവാണ് നൽകാനുള്ളത്?

അതുകൊണ്ട് തീരുന്നില്ല…ആ പ്രതിരോധശക്തി വർദ്ധിക്കുന്നതുകൊണ്ട് വൈറസ് ബാധയേറ്റാൽ വേഗം സുഖമാവും എന്ന് പറഞ്ഞതിനുള്ള അടിസ്ഥാനം കൂടി വ്യക്തമാക്കണം.

ചൈന ലോകത്തെ ഏറ്റവും വലിയ ക്വാറൻ്റൈനുകളിലൊന്നാണ് ചെയ്തത് എന്ന് വാർത്തകളുണ്ടായിരുന്നു. ഇറ്റലി രാജ്യത്ത് മുഴുവനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ വാർത്തകളുണ്ടായിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് മറ്റ് രാജ്യങ്ങളിൽ നിന്ന് പൗരന്മാർ വരുന്നതിനു നിയന്ത്രണമേർപ്പെടുത്തി…

എന്തിനേറെപ്പറയുന്നു, ഇറ്റലിയിൽ നിന്ന് ഇന്ത്യൻ പൗരന്മാർക്ക് ഇങ്ങോട്ടേക്ക് വരാനുള്ള പ്രയാസമെന്താണ്.

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഹോമിയോ മരുന്നുണ്ടെങ്കിൽ, അങ്ങനെ പ്രതിരോധശേഷി വർദ്ധിപ്പിച്ചവർക്ക്‌ രോഗം വന്ന് വേഗം സുഖമാവുന്നെങ്കിൽ അത് വെളിപ്പെടുത്തണം…

ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാവുമല്ലോ.

ഇനി, അങ്ങനെയൊരു പരിഹാരമുണ്ടെങ്കിൽ ആധുനിക വൈദ്യശാസ്ത്രം പരിശീലിക്കുന്ന ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും അക്ഷീണ പരിശ്രമം നടത്തുന്നത് എന്തിനാണ്?

അലോപ്പതി എന്ന വാക്ക് കൊണ്ട് ഉദ്ദേശിച്ചത് ആധുനിക വൈദ്യശാസ്ത്രത്തെയാണെങ്കിൽ കൊറോണയ്ക്കെതിരെ സ്പെസിഫിക് ആൻ്റി വൈറൽ മരുന്ന് കണ്ടെത്തിയിട്ടില്ല.

COVID 19 തന്നെ ലോകാരോഗ്യസംഘടനയ്ക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ. വൈറസിനെ വേർതിരിച്ചെടുത്തതും പഠിച്ചതുമൊക്കെ അതിനടുത്ത് സമയം തന്നെ…അതുകൊണ്ട് വാക്സിനും ഡെവലപ് ചെയ്തിട്ടില്ല.. ഒരുപക്ഷേ ഇനിയും സമയമെടുത്തേക്കാം..

പക്ഷേ ആ രോഗവിമുക്തി നേടിയ അത്രയും ആളുകളെ ഏത് വൈദ്യശാസ്ത്രമാണ് ചികിൽസിച്ചതെന്ന് ആരോഗ്യമന്ത്രി പൊതുജനത്തോട് പറയണം. ആ വിദഗ്ധ ചികിൽസ നൽകിയില്ലായിരുന്നെങ്കിൽ മരണസംഖ്യ ഉയരുമായിരുന്നുവോയെന്ന് പറയണം.

ഇന്ന് പറയുന്ന കൈ കഴുകലും ഐസൊലേഷനും അടക്കമുള്ള പ്രതിരോധ മാർഗങ്ങൾ വെറുതെ പറയുന്നതല്ല. വൈറസ് എങ്ങനെയാണ് പടരുന്നതെന്ന് അറിഞ്ഞ് പഠിച്ചുള്ള കൃത്യമായ പ്രതിരോധമാർഗങ്ങളാണ്…

അതുകൊണ്ട് ജനത്തിനോട് പറയുന്നത് എന്തായാലും പറയുന്നത് പറയുന്നതാരായാലും
.. അതിനു ശാസ്ത്രീയമായ അടിത്തറ ഉണ്ടായിരുന്നേ പറ്റൂ..

ആരോഗ്യമന്ത്രിയായാലും. . .