എണ്ണ വേണമെങ്കില്‍ മോദിയുടെ എണ്ണഛായ ചിത്രം പമ്പുകളില്‍ നിര്‍ബന്ധം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പെട്രോള്‍ പമ്പുകളില്‍ പ്രദര്‍ശിപ്പിക്കുന്നില്ലെങ്കില്‍ ഇന്ധനവുമില്ല എന്ന നിലപാടിലാണ് എണ്ണക്കമ്പനികള്‍. മോദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കാത്ത പമ്പുകള്‍ക്ക് പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഇന്ധനം നല്‍കുന്നില്ലെന്ന ആരോപണവുമായി പെട്രോള്‍ പമ്പ് ഉടമകളുടെ സംഘടനയായ കണ്‍സോര്‍ഷ്യം ഓഫ് പെട്രോളിയം ഡീലേഴ്‌സ് രംഗത്തെത്തി.

ഇതിനുപുറമെ പെട്രോള്‍ പമ്പിലെ ജീവനക്കാരുടെ മതവും ജാതിയും വെളിപ്പെടുത്തണമെന്നും കമ്പനികള്‍ ആവശ്യപ്പെട്ടതായി കണ്‍സോര്‍ഷ്യം അധ്യക്ഷന്‍ എസ്.എസ് ഗോഗ പറഞ്ഞു. പെട്രോള്‍ പമ്പുകളിലെ ജീവനക്കാരുടെ പേര്, മതം, ജാതി, മണ്ഡലം എന്നിവ സര്‍ക്കാര്‍ ശേഖരിക്കുന്നുണ്ട്. ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും എസ്.എസ് ഗോഗ പറഞ്ഞു. 2019ലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എണ്ണകമ്പനികളുടെ ഈ നടപടിയെന്ന് ദ ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം തുടങ്ങിയ കമ്പനികള്‍ നേരിട്ട് നടത്തുന്ന ഔട്ട്‌ലെറ്റുകളില്‍ ഇപ്പോള്‍തന്നെ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് എല്‍.പി.ജി കണക്ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ പരസ്യത്തോടൊപ്പം മോദിയുടെ ചിത്രവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഈ പരസ്യം  മറ്റ് ഔട്ട്‌ലെറ്റുകളിലും നല്‍കണമെന്നാണ് എണ്ണക്കമ്പനികള്‍ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ ആഴ്ചയാണ് എണ്ണകമ്പനികള്‍ 59,000 വരുന്ന ഡീലര്‍മാരോട് ജീവനക്കാരുടെ വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടത്. കേന്ദ്രസര്‍ക്കാരിന്‍റെ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി ആളുകളെ തിരിച്ചറിയാന്‍ വേണ്ടിയാണ് ഇതെന്നായിരുന്നു കമ്പനികളുടെ വിശദീകരണം.

narendra modipetrol pump
Comments (0)
Add Comment